Wednesday, 25 January 2012

സഖാവ്....................

സഖാവ്....................

അമ്മതൻ മടിയിൽ തലചായ്ച്ചൊരു
തരാട്ടുപാട്ടു കേൾക്കവേ കണ്ണുകൾ
പതിച്ചൊരാ ഭിത്തിമേൽ തൂക്കിയ
ചില്ലുവച്ചൊരു ചിത്രവും ചുവപ്പുമാലയും

കരുതിവച്ചവാക്കുകൾ കവിതപോൽ
ചൊല്ലുമാ അമ്മകൌശലംകാട്ടി വിരൽചൂണ്ടി
വിസ്മയംതീർത്തു ;ചുവരിലായിങ്ങനെ നിലകൊള്ളും
ചിത്രചരിതത്തിങ്കൽ മുത്തച്ഛനുറങ്ങുന്നു ദേ....!

ഹരിതവർണ്ണഭൂവിൽ രുധിരവർണ്ണക്കൊടി
ഉയരവേ ബധിരകർണ്ണങ്ങൾ തുറക്കുമാറു
ച്ചത്തിലൊരുണർത്തുപാട്ടായി ഉയരുമാ
ഇങ്ക്വിലാബിൻ ഈരടിയാലൊരു സമരവേദി...

കണ്ഠനാളം തുറന്നാ കർമ്മമണ്ഡലസമരവീഥിയിൽ
കരുതലോടെ വന്നടുത്തൊരു കൊടിയമർദ്ദനം
തെളിവിനായി നൽകിയൊരുണങ്ങാത്ത-
മുറിപ്പാടീമുഖഛായതൻ സ്മരണയിൽ.......!

ഹൃത്തടം പൊട്ടുമാറുച്ചത്തിലാ കാഹളം മുഴക്കി
തല്ലികെടുത്തുവാനെത്തിയൊരുകൂട്ടമധികാര-
ദുർമോഹികൾ;ബൂട്ടിട്ടകാലുകൊണ്ടൊരുകാളം
വരച്ചുകഴുക സംസ്കാര കാലമാം മുദ്രപോൽ മുതുകിൽ....

കുതറിയാടുന്ന കോമരങ്ങൾ,കൂകിപ്പറക്കുന്നു കടൽ
കടന്നെത്തിയ കഴുകന്മാർ,ചോരയാൽ മുക്കി മണ്ണ്
ചാലിക്കുമാ നാട്ടുജന്മിമാർ,കാട്ടുനീതിയാൽ കൊന്നൊടക്കുവാൻ-
കാത്തിരുന്നവർതൻ തോക്കിനാലുയിരുപോയെൻ സഖാവിൻ

നിഴലിനപ്പുറം നീ തന്ന നിലാവ് നീണ്ടുപോകും
ജീവിതത്തിൻ വെളിച്ചമാ‍യി മാറിടും................
കാലുറച്ചുവന്നൊരു കാലമത്രയും ഹൃത്തിലൊന്നായി
വാഴിടുന്നു നിൻ മുഖമൊരു ധീരമായിതന്നെയും

പൊരുതുമാ സമരഭൂവിൽ കരുതലോടെ ഞങ്ങളിൽ
പടരുമാ വർഗ്ഗബോധ തണൽതരും രുധിരവർണ്ണ
ക്കൊടി ഉയരവേ ഉയിർ തുടിക്കും നാൾവരെ
ഇങ്ക്വിലാബിൻ ഈരടിക്കൊപ്പമൊരു രക്തസാക്ഷിയും;

ബോധകാലത്തിനപ്പുറം ഭുതകാലത്തിൻ വീഥിയിൽ
ഭാവികാലപ്പെരുമ തീർത്തിടാനാ ചോരനൽകിയ
സഖാവിൻ ചിത്രമാണിങ്ങനെ ചരിതമായി.......
ചുവരിലേറി ചുവന്നത്.................
**************************************************************

Friday, 13 January 2012

പക്ഷിപാതാളയാത്ര.......................

പക്ഷിപാതാളയാത്ര.......................

ഹരിതാഭ വിടരുന്ന വയനാടിൻ മലമുകൾ
കയറിയാ തിരുനെല്ലികാട്ടിലൂടൊരുയാത്ര
പോകവേ;പരിഭവം പങ്കുവച്ചൊരുകിളി
പറക്കുന്നു വനമണ്ണിൻ നെറുകയിലൂടെ

കതനങ്ങൾപേറുമാ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴികവിതപോലെന്നോട്
ചൊല്ലി,കൂട്ടുകാര നിങ്ങൾതൻ നാട്ടിൽ
ഞങ്ങൾതൻ ജീവിതമൊരു ദുരിതപർവ്വം

നാട്ടിലന്ന് കാട്ടുചുള്ളിയാൽ തീർത്തൊരു
കൊച്ചുകൂടാരങ്ങൾ മണ്ണുമാന്തികൈകളാൽ
തച്ചുടച്ച നാളിലിറ്റുവീണ ഞങ്ങൾതൻ
കാണ്ണുനീർ കണ്ടുനിന്നവർ നിങ്ങളല്ലേ ?

കല്ലുകൂട്ടങ്ങൾ തല്ലിമെതിക്കുവാൻയന്ത്ര
വാഹിനികൾ വന്നടുത്തപ്പോൾ കരളു
പൊട്ടികരഞ്ഞു ഞങ്ങളിൽ ചിലർ ഒടുവിലാ
നാടുവിട്ടീ കാടിൻ മടിതട്ടിൽ പാറിപറക്കുന്നു

പാരതന്ത്ര്യപെരുമ്പറ കൊട്ടുകേൾക്കാതെ
നാടുവിട്ടീ കാട്ടിലെത്തിയ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴിയിലുണ്ട് നാട്ടിലുള്ളവർ
കാട്ടുനീതിയാൽ കൊളുത്തിവിട്ട കനല്പാ‍ടുകൾ

കുയിലുകൾ കൂവുന്നു,കുരുവികൾ പാടുന്നു
കാട്ടുമരത്തിന്റെ ചില്ലമേലിരുന്ന്
പച്ചപനങ്കിളി തത്തകൾ കൊഞ്ചുന്നു.......
പുൽമേട് താണ്ടി നാം പോകവേ.....
കുളിരിനെകുസാതെ കൂകിയടുക്കുന്നു
കാട്ടുകൊമ്പന്മാ‍ർ,
കാകനും,കഴുകനും കാലുറപ്പിച്ചൊരു
കൊമ്പിലേറി...കളകളം പൊഴിക്കുമാ കാട്ടരുവിയിൽ
കാതങ്ങൾ നനച്ചങ്ങു നീങ്ങിയാകാട്ടുപാതയിലൂടെ

ഉറ്റവർ ഉയിർ വിട്ടുപോകവേ
ഉടയവ കനിവിനാൽ അത്മാവിനൊരു
പുനർജന്മമാകുന്നിവിടെ.
അത്മാവുറങ്ങുന്നു ആഴത്തിലവിടെ
ഐതീഹ്യമാനങ്ങൾ തീർക്കുമാ
താവളതാഴത്ത് പാപനാശിനി മോക്ഷത്തിൽ
പക്ഷിജന്മമാകുന്നു.......!

ഹരിത വന താഴ്വരതൻ ഇരുൾ നിറഞ്ഞൊരു
മേടയിൽ പക്ഷിഗന്ധം വമിക്കുന്നു;ജീവിതചക്രം
തിരിയവേ സ്വസ്ഥമായി പാർക്കുന്നു പാ‍താളതാവളത്തിൽ
മഴമേഘം തെളിയവേ മാനസം വിരിയുന്നു
പതാളപക്ഷിതൻ മേടയിൽ

കാതങ്ങൾ പിന്നിട്ട് പടവുകൾ കയറവേ
കൺകുളിരേ കണ്ടൊരു കൌതുകകാഴ്ച്ചയും
പുതുമഴ പെയ്തൊരാ വനമണ്ണിൻ നെറുകയിൽ
പക്ഷിതൻ ആനന്ദം അണപൊട്ടിയൊഴുകി.


മഴകൊണ്ടുമണ്ണിനെ തഴുകവേ നനയുന്ന
പക്ഷിതൻ ചിറകുകൾ വിടരുമ്പോൾ
മനതാരിൽ വിരിയുമൊരു നൃത്തചുവടിനാൽ
ഹരിതാഭമാവൃതം ആലോലചേതസ്സായി

പാരതന്ത്ര്യ തുടൽ പൊട്ടിച്ചു പായുന്നൊരു
അടിയാളനല്ല ഞാ‍ൻ വനമണ്ണിൻ
നെറുകയിൽ സ്വാതന്ത്ര്യ താളമാം മഴഗീതം
പൊഴിയുന്ന നാളിൽ മഴപക്ഷിയാണ് ഞാൻ

പേരുചൊല്ലി വിളിച്ചെന്റെ കൂട്ടുകാർ.....ചിത്രകൂടൻ
പക്ഷികൾ പാറിപറക്കുന്നു ദേ......;
അകാശനീലിമ താഴത്ത് പൊഴിയുന്നമഴതുള്ളി
തനിമയാൽ സ്വാതന്ത്ര്യ പറവയാകുന്നു

രാവിന്റെ കുളിരിനാൽ മർമ്മരംതീർക്കുന്നു
മഴപക്ഷികൾ.....
തനിമയാം ഹരിതവന ഭൂവിൽ തെരുവ് പുല്ലുകൾ
വകഞ്ഞുമാറ്റി മന്ദമാരുതൻ തലോടലേറ്റ്
മഴവിരുന്നൊരുക്കിയ പക്ഷിതൻ
നിറവ് കണ്ടുമടങ്ങുന്നു പക്ഷിപതാളയാത്രയിൽ

Saturday, 7 January 2012

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

രാവേറെയാകുമ്പോളാ കുളിരേറ്റ
മനതാരിൽ മൌന വിഷാദമൂക
ഭാവം ചുമക്കുന്നൊരാ‍ൾ അർദ്ധ
നരബാധയാൽ ചീകിയാ മൃദുലോമ
കത്തിൽ തെളിയുമൊരു മദ്ധ്യവയസ്കമാം
നഷ്ടസ്വപ്ന പെരുമകാട്ടുന്നാ ശിഷ്ടകാല
പ്രതീകമായൊരു ചാരു കസാല മുകളിലേറി
നെഞ്ചകം പൊട്ടുമാറൊരു വേദനയഞ്ചുനാൾ
മുമ്പുവന്നെന്റെ ശേഷിപ്പിനുത്തരം കാണുവാൻ;
സൂചനതന്നു മടങ്ങിയതോർക്കുന്നു........ഞാൻ;
നിശ്ബദ സന്ദേശവാഹിയാം വേദനയേ

ഓർമ്മകൾ കായ്ക്കുന്നു പൂക്കുന്നു…കൊഴിയുന്നു
പിന്നെയും കായ്ക്കുമാ ഓർമ്മകൾ........
കൌമാര ചിന്തകൾപെയ്തൊരാ
കലാലനാളിൽ കൊതിച്ചുപോയെത്രയോ
വട്ടമാം കല്ല്യാണരാവിന്റെ കുളിരിനായി....
പുതുമതൻ പുലരികൾ പൂക്കുമാ വാകചുവട്ടിലെന്നോ
വേർപിരിഞ്ഞൊരു പ്രേമാതി സൌഹൃദം
കണ്ണുകൊണ്ടൊരു കഥ പറഞ്ഞവൾ
പിന്നെ, കാതിലന്നൊരു പ്രണയ ശകലം
പൊഴിച്ചതും മിഴിനീരുവീണു നനഞ്ഞാ
ഹസ്തദാന തുടിപ്പിലൊരു.....കനിവിന്റെ
ചുംബനപാടു നൽകിയതുംമോർക്കുന്നു.....

നനവിന്റെ ചുംബനം കനലായിയെരിയുമാ
മനതാരിലിനിയുമൊരുപ്രണയംസ്മാരക
തീർക്കുവാനാകാതെ സ്മൃതി പഥങ്ങൾ
തൻ തെളിമയാൽ പ്രണയാർദ്ര നിമിഷ-
ങ്ങളോർത്തുകൊണ്ടീ പൂമുഖത്തൊരു
പ്രതിമപോൽ നിലകൊള്ളുമാ
നാളിലറിയുന്നതൊന്നുമാത്രം......!
ശേഷകാല ക്രീയചെയ്യാനാളില്ലയെന്നുമാത്രം......!
യൌവ്വനം പൊരുതുവാനുറച്ചപ്പോൾ
സമരമെൻ പരീണിയ ഭാവത്തിൽ
അകലേയ്ക്കു നിങ്ങുമ്പോളാർദ്രമാം
വിവാഹ ജിവിതമില്ലാതെ തെല്ലുമൊരു
വല്ലായ്മ വന്നുപെട്ടീ ജീവിത ശേഷിപ്പിലിന്ന്.


അന്തസിൻ മാനദണ്ഡ ശാഖയിൽ കിളിർത്തൊരാ
രക്തതാപാതി മധുര രോഗത്താൽ അഭിമാനിയാകുന്ന
ആളിന്റെ യരികിലേക്കെത്തുന്നു കൂട്ടമായി
ഉറ്റവർ ,ഉടയവർ,മിത്രാദികൾ......
ആരുമില്ലെനിക്കീ അതുരാലയകിടക്കയിലിങ്ങനെ
കൂട്ടിരിക്കുവാൻ;
വാർദ്ധകം വരവേൽക്കുവാനീ ഷഷ്ടിപൂർത്തി
നാളിനായി കാത്തിരിക്കുമാ മനുജന്റെയരികിൽ
വർഗ്ഗസ്നേഹ വാചലതതൻ സ്വത്ത് ബോധ
തണലിലേക്കെത്തുമാ മക്കൾ മഹാത്മ്യം യില്ലെനിക്കിന്ന്.
ചലനമറ്റുമ്മറത്തുറങ്ങുമ്പോൾ അരികിലായി
അലമുറയിട്ട് നിലവിളിക്കുമൊരു പ്രിയതമയില്ലെനിക്കീ
ജീവിത വഴിയിൽ........

കുറുക്കുന്നു ഞാനെന്റെ അത്മഹത്യാ കുറിപ്പിന്റെ ചേരുവ
മേമ്പൊടിയില്ലാതെ തീർക്കുന്നു
ശേഷിപ്പിനുത്തരം കാണുവാൻ
തൂലിക തുമ്പിൽ വാ‍ക്കിന്റെ മുൾമുന
കനലായിയെരിയുന്നു;പിന്നെ പടരുമാ
താളിലൂടെയേറെ ദൂരം ഉയിരിന്റെ മടയാത്ര
കുറിപ്പായി......
അന്ത്യശ്വാസത്തിന്റെ കാര്യകാരണ പട്ടികയിൽ
ചേർക്കുന്നൊര ക്ഷരം തുടിക്കുന്നു വിഷാദ മോഹന
കാവ്യബിംബമായി......
മഞ്ഞായി,മഴയായി മണ്ണായി മാറുമീ മനുജന്റെ
ചിന്തകൾക്കുത്തരം തേടുന്നു തനീയേ.....
താഴത്തിരിക്കും തൂലിക തുണയായി....
ഉണരവേഹൃത്തടംതൊട്ടൊരു
വാക്കിനാൽസാക്ഷിപത്രം കുറിക്കുന്നു....
മൂകമായെത്തുന്നവർക്കൊരു മരണമൊഴിപോൽ
നൽകിയാശോകമാംബാക്കിപത്രം.....
മൂർദ്ധമാം വാർദ്ധകം വരുമുമ്പേ മടങ്ങുന്നു....
വ്യർത്ഥമോഹകൂട്ടിലനിന്നു ഞാൻ.....

Monday, 19 December 2011

ജനകീയ കരസ്പർശത്താൽ ധന്യമാകുന്നീ വിദ്യാലയം


ജനകീയ കരസ്പർശത്താൽ ധന്യമാകുന്നീ വിദ്യാലയം

കിളിമാനൂർ: ജനകീയ പങ്കാളിത്തവുംകൂട്ടായ്മയുടെ കരുത്തും കൊണ്ടു ശ്രദ്ധേയമാകുകയാണ് ഇവിടെ ഒരു സർക്കാർ പള്ളികൂടം.85 വർഷത്തെ
ചരിത്രമുള്ള പപ്പാല ഗവ:ലോവർ പ്രൈമറിസ്കൂളാണ് പഞ്ചായത്തിന്റേയും
നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും സ്നേഹസ്പർശനം കൊണ്ടു ധന്യമാകുന്നത്.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ 2011-12 ജനകീയാ‍സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പപ്പാല ഗവ: എൽ.പി.എസിനെ മാതൃക വിദ്യായലയ പ്രോജക്റ്റ് തയ്യാറാക്കി ഈ പദ്ധതിപ്രകാരം 4 ലക്ഷംത്തോളം രൂപവിനിയോഗിച്ചു
കൊണ്ടുള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.മാതൃക വിദ്യാലയ പദ്ധതി ഉദ്ഘാടനം നാളെ വൈകുന്നേരം 3 ന് ബി.സത്യൻ എം.എൽ.എ നിർവ്വഹിക്കും.വിദ്യാലയം മാതൃകയാകുന്ന പദ്ധതിയോടനുബന്ധിച്ച് വിപുലമായ ചടങ്ങുകളാണ് നാട്ടുകാരും പഞ്ചായത്തുചേർന്ന്സംഘടിപ്പിച്ചിരിക്കുന്നത്.21 ന് രാവിലെ പൂർവ്വവിദ്യാർഥി കുടുംബസംഗമം നടക്കും ഗൃഹാതുരത്വം ഉണർത്തുന്ന
ഓർമ്മകളുടെ കൂടിചേരലിന് “ഓർമ്മക്കൂട്” എന്ന പേരാണ് നൽകിയിരിക്കുന്നത്
ഒരു നാടിന്റെ സംസ്ക്കാര സൃഷ്ടിക്ക് നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാലയമാണ്
പാപ്പാല എൽ.പി.എസ്.പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിലുണ്ടാ‍യ ജനപങ്കാളിത്തം തന്നെ വിദ്യാലയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്.പപ്പാല പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ലാ ഈ വിദ്യാലത്തിന്റെ
സാന്നിധ്യം.മലയാളത്തിന്റെ പ്രിയകവി കിളിമാനൂർ രമാകാന്തൻ,കിളിമാനൂർ മധു,സാഹിത്യകാരൻ കിളിമാനൂർ ചന്ദ്രൻ,തുടങ്ങി സാഹിത്യരംഗത്തുള്ള പലരും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ പള്ളികൂടത്തിൽ നിന്നാണ്.ലോകപ്രസിദ്ധരായ ഡോക്ടർ മാർ.എഞ്ചിനീയർമാ‍ർ,പത്രപ്രവർത്തകർ,അഭിഭാഷകർ ,ജനപ്രതിനിധികൾ,ഒക്കെ ഈ സർക്കാർ വിദ്യായലത്തിന്റെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞവരാണ് എന്നതാണ്
വാസ്തവം.ഇത്തരത്തിൽ പ്രസിദ്ധരായവരെ ചടങ്ങിൽ ആദരിക്കും.തുടർന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ ഗുരുനാഥന്മാ‍രെ ആദരിക്കുന്നതിന്റെ ഭാഗമായി “ഗുരുപൂജ’ എന്ന മഹനീയമായചടങ്ങും സംഘടിപ്പിച്ചിരിക്കുന്നു.അങ്ങനെ ജനകീയ കൂട്ടായ്മയിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷിക്കുവാനും നിലനിർത്തുവാനുമുള്ള
വിപുലമായ പരിപാടികൾക്കാണ് നാടിന്റെ ഹൃദയവായ്പ്പറിഞ്ഞ ഈ സർക്കാർ പള്ളികൂടം സാക്ഷിയാകാൻ പോകുന്നത്.പൂർവ്വവിദ്യാർഥികുടുംബ സംഗമം പ്രശസ്ത കവി കുമ്മിൾ
സുകുമാരൻ ഉദ്ഘാടനം ചെയ്യും മലയാളത്തിന്റെ പ്രിയങ്കരനായ കവി കിളിമാനൂർ രമാകാന്തൻ അനുസ്മരണവും സംഘടിപ്പിച്ചിട്ടുണ്ട്.വർഷങ്ങൾക്കുമുൻപ് വിദ്യാലയജീവിതത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങിയവരുടെ അനുഭവങ്ങൾപങ്കുവയ്ക്കലും വേറിട്ട അനുഭവമാകും


Saturday, 10 December 2011

ഭ്രംശതാഴ്വര

വാക്ശരങ്ങൾ കോർക്കുമൊരതിജീവനത്തിൻ
സമരാഗ്നിയാളി പടരുമാ പുഴയോരത്തൊരു
മുല്ലഗന്ധം മാറിമരണഗന്ധം മണക്കുമ്പോൾ
മക്കൾവാദം മുഴക്കുന്നു ചിലരാ മണ്ണിൻ വിരിമാറിൽ;
രക്തസാക്ഷികൾക്കായ് കൊമ്പുകോർക്കുന്നവർ!

നൊന്തുപോകുന്ന പെരിയാറിനരികിൽ
നൊമ്പരം പേറുന്ന താഴ്വരയ്ക്കിന്നു പേർ
“ഭ്രംശതാഴ്വര“....!
പാട്ടക്കരാറിന്റെ കൂട്ടത്തിൽ‌പ്പെട്ടുപോയാ
നാട്ടുകാർക്ക് കൂട്ടപരീക്ഷണത്തിൻ
ഭാഗപത്രം പകുത്തുനൽകിയപ്പോഴൊരു
കെട്ടുപടായി വന്നുപെട്ടീ അളവുകോൽ
ഗണിതമാം മരണ സൌധത്തിൽ
മണിമുഴക്കവും.....!

വട്ടമിട്ടങ്ങുപറക്കും കഴുകനുതാഴെയായൊരു
പുതുമതൻ പുഷ്പകവിമാനമിറങ്ങുന്നു,
ചോർച്ച കാണുവാൻ ചേർച്ചയുണ്ടാക്കുവാൻ !
മൂർച്ചയുള്ളവാക്കുമായെത്തിയവരായിങ്കിതം
മൂർച്ഛയുള്ള വാക്കുമായെത്തിയവരായിങ്കിതം
വ്യക്തമാക്കിയതിങ്ങനേയും;
ആകുലത അണപൊട്ടിയൊഴുകട്ടെയെങ്കിലും
മാറ്റുവാനാകില്ല.....ഇനി മരണമുണ്ടായാലും...!

മഴക്കാറു വീണു നിറയുമ്പോളടിവാര-
ജനതതൻ ആശങ്ക നെഞ്ചോടുചേർത്തങ്ങു,
മടങ്ങുന്നു മറുനാട്ടുവാസത്തിനായ്!
ഇറ്റുവീഴും ജലതുള്ളി പെറ്റിട്ടു
കുത്തൊഴിക്കിപ്പൊഴും മാറ്റുവാനാകാതെ
തോറ്റുപോകുമ്പോഴാ ജനതയാരോട്
പറയണം.....? ആരെപഴിക്കണം..?
പാട്ടകരാറിന്റെ കൂട്ടത്തിൽ കിട്ടിയാ ഭാഗപത്രത്തയോ?

ഗാന്ധിതൻ നാട്ടിലൊരു കാവലാം ‘മാച്ചുഡാം‘
അണപൊട്ടിയൊഴുകിയൊടുവിലാനഗരം
നരകമായിതീർന്നതോർക്കുക........!
ലോകമരണഭൂപടചിത്രം വരയ്ക്കുമ്പോളറിയുന്നു
അണപൊട്ടിയൊഴുകിയാ ഭൂതകാല-
പ്പുഴകളിലിന്നു മാംസഗന്ധം മണക്കുന്നു.....

ഭൂകമ്പമാപിനി പറയുന്നു:
ഞങ്ങൾ കണ്ടാ മണ്ണിൻ വിരിമാറിൽ
ഇടവേളയില്ലാതെ ദ്രുതകർമ്മ മാകുന്ന
കമ്പനത്തെ............
യന്ത്രവാഹിനി തന്ത്രപൂർവ്വം പറഞ്ഞുപോകു-
മ്പോളറിയുക; വികാരമേ നീ മടങ്ങുക......
വിവേകമേ നീ ഉണരുക; ഇനിയൊരു
രക്തസാക്ഷിയാം പുഴ ഒഴുകാതിരിക്കാൻ.....

Thursday, 1 December 2011

ചുവരുകൾ

നിറം മാറിയെൻ സമദൂരചുവരുകൾക്കിന്ന്
പഴമതൻപുതുമകോർത്തൊരാ യൌവ്വനം
;മായ്ച്ചുമായ്ച്ചൊടുവിൽ തേയ്ച്ചുമിനുക്കിയ
ഛായകൊഴുപ്പിനാൽനിറമുള്ളവരയും കുറിയും തെളിയുന്നു;
കരിവർണ്ണകരവിരുതാംവരച്ചിട്ടചിത്രങ്ങൾ,ചിഹ്നങ്ങൾ,
കുഞ്ഞിളം ചിന്തകളൊക്കെമായാതെ
കുസൃതിതൻ ബാല്യബിംബങ്ങളാകുന്നു
അകലെയാംസ്വപ്നങ്ങളരികിലേക്കെത്തുമ്പോൾ
മറനൽകികരുതുമാചുവരുകൾ
മധുരമനോജ്ഞമാമൊരുമനോരാജ്യകാവലാ
മതിലിനുള്ളില്‍ മങ്കയ്ക്ക് ശബ്ദമാധവശകലങ്ങൽ
പൊഴിക്കുന്നു മണവാളൻ.
പാ‍ത്തിരുന്നൊരുപ്രാണിയേഭക്ഷിച്ചുമാറ്റാ‍നീ
ചുവരുതൻകെണിയൊരുക്കി ചിലന്തിയും,
പല്ലിയും,പഴുതാരയും പറ്റിപിടിച്ചങ്ങിരിക്കുന്നു.
മറയുള്ള....കെണി....കൂറുള്ള സാക്ഷീ....
ചുവരുകൾ.......!മങ്ങലും
വിങ്ങലും തേങ്ങലും കലരുമ്പോഴിറ്റു
വീണശ്രബിന്ദുക്കൾപടരുമീമുറിയിൽ
ഒടുവിലാമൌനത്തിൻ വാല്മീകം ജനിക്കുമ്പോൾ
പാപപങ്കിലമാം മോഹഭംഗമായി ചുവരുകൾ....!
മാമകമാനസതാരിൽ വിരിയുമാമാറാലമാർജനംചെയ്യാനാ
മാറാപ്പ് ചുമക്കുന്നുആ മാടത്തിനുള്ളിലും..
മൊഞ്ചുള്ളകൊഞ്ചലുമൊരുനൂറുനുണയും
കേട്ടുകേട്ടൊടുവിലാതഴമ്പിച്ചകാതുമായ്
ചുവരുകൾ.......


Tuesday, 15 November 2011

ആരാച്ചാർ

ആരാച്ചാർ
ഇവിടെ നാം കേൾക്കുകയല്ലോ.......
നിരന്തരമൊരുവാക്ക് വധശിക്ഷ.
വാക്കുകൾ പ്രതിധ്വനിമാത്രമാകുമ്പോഴാ
ശ്വാസം നിലപ്പിച്ചുകൊല്ലുവാനാളില്ല
നാട്ടിലെന്നൊരുവാർത്തയും വന്നു..
മിച്ചമില്ലെങ്കിലും കച്ചകെട്ടിയിറങ്ങിയവരാ
കൊച്ചുമോഹങ്ങളുമായി ജീവിതയാത്രയി

ലന്നു.....കുരുക്കുതീർത്തവർ
കണഠ്പാശം മുറുകി
ചലനമറ്റ് വീഴുമാ മണ്ണിന്റെ
വിരിമാറിൽ കണ്ടുനിന്നവരുതിർക്കുന്ന
ശാപവാക്കിനാൽ ഭയന്നവർ
വിട്ടുപോയാ‍രംഗവേദിയിൽ നിന്നൊട്ടുമേ
മാനഹാനിയാൽ മനംനൊന്താ
ബന്ധു,പുത്ര,മിത്രാധികൾ മൊഴി നൽകി
വിധിപറഞ്ഞു:
വിളിപ്പേരു കേട്ടുമടുത്തുഞങ്ങൾ;
നിർത്താ നമുക്കീ കുലതൊഴിലിനിയുള്ളകാലം
കണ്ണ് തള്ളി കാൽകുടഞ്ഞാനിണഗന്ധമുള്ള
തറയിൽ തുടിപ്പറ്റുവീഴുന്ന കാഴ്ച്ചകണ്ടുമടുത്തവർ
ചിലരാ കർമ്മമണ്ഡലം വിട്ടുപോയൊറ്റക്കിരുന്നാ
സ്മരണകളയവിറക്കുന്നു.
നീതിപീഠം വീണ്ടും വിധിക്കുന്നു തൂക്കിലേറ്റാൻ
കൊലകയറിനിയും നീണ്ടുപോകുമ്പോഴാ നീതി
കാക്കുന്നജനത പഴിക്കുന്നു നടപ്പില്ലാനിയമത്തെയാകേ
ഗാന്ധിപരമ്പരയിലൊരു കണ്ണിയെ കൊന്നൊടുക്കിയവർ
പറയുന്നു;വിട്ടയക്കുക ഞങ്ങളെയാ
താഴിട്ടുപൂട്ടിയകൂട്ടിൽനിന്നും
കനലുവാരിയെറിഞ്ഞമ്മതൻ ഹൃത്തിലേക്കൊരു
രുധിരാഭിഷേകവാദി
കനകമോഹന സ്വപ്നവുമായി യാത്രചെയ്തൊരാ
യൌവ്വനം തുടിപ്പറ്റ് വീണാതെരുവിന്റെയോരത്ത്
ദീപ്തസ്മരണയാകുമ്പോൾ നെഞ്ചിൻ നെരിപ്പോട്
പൊട്ടികരയുന്നൊരമ്മമാർ പറയുന്നു;
നേരിന്റെ നീതിയാൽ കൊന്നൊടുക്കുക!
ക്രൂരനാം കാമത്തിൻ കാട്ടളവർഗ്ഗത്തെ.....!
ഗതിമാറിയെങ്കിലും തകൃതിയായി
വിധിപറഞ്ഞധിവേഗകോടതി!
വധശിക്ഷതന്നെ നടക്കട്ടെ...........
നരാധനന്മാർ മരിക്കട്ടെ..............
ആർപ്പൂവിളിച്ചും,പൂച്ചെണ്ട് നൽകിയും;
കൊട്ടിഘോഷിച്ചാവിധി വരവേറ്റുനാട്ടുകാർ
കൂറുകാട്ടികുലതൊഴിൽ ചെയ്തവർ
കൂടുമാറിപോയപ്പോൾ
കാലഹരണമാം വാക്കുമാത്രം മിച്ചമായി
‘“ആരാച്ചാർ